ബാങ്കോക്ക്: തോക്കുപയോഗം നിയന്ത്രിക്കാൻ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ. കൗമാരക്കാരന്റെ വെടിവയ്പ്പിൽ ഒന്പതു പേർ കൊല്ലപ്പട്ട പശ്ചാത്തലത്തിലാണിത്.
പൊതുസ്ഥലങ്ങളിൽ തോക്ക് കൊണ്ടുനടക്കുന്നത് നിരോധിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയമം പ്രാബല്യത്തിലായാൽ പോലീസിനു മാത്രമേ പൊതുസ്ഥലത്തു തോക്കുമായി വരാൻ അനുതി ഉണ്ടാകൂ.
കഴിഞ്ഞ ദിവസം ബാങ്കോക്ക് പ്രാന്തത്തിലാണ് ലോകശ്രദ്ധനേടിയ വെടിവയ്പ് അരങ്ങേറിയത്. പതിനാലുകാരൻ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിൽവച്ചു വെടിവച്ചുകൊന്നു. തുടർന്ന് മുന്പ് പഠിച്ച സ്കൂളിലെത്തി അഞ്ച് അധ്യാപകരെയും ഒരു പന്ത്രണ്ടുകാരിയെയും വകവരുത്തി. പിന്നീട് സ്വയം വെടിവച്ചു മരിച്ചു. പരിക്കേറ്റ 22 പേരിൽ 14 പേർ ആശുപത്രിയിൽ തുടരുകയാണ്.
തെക്കുകിഴക്കനേഷ്യയിൽ ഏറ്റവും കൂടുതൽ പേർ തോക്ക് കൈവശം വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. സിവിലിയന്മാരുടെ കൈവശം ഏതാണ് ഒരു കോടിയിലധികം തോക്കുകളുണ്ടെന്നാണ് അനുമാനം. ഇതിൽ 40 ലക്ഷവും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതാണ്.